
സഹപാഠിയെയും സഹോദരിയെയും പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: സഹപാഠിയെയും സഹോദരിയെയും പീഡിപ്പിച്ച കേസിൽ പ്ലസ് ടു വിദ്യാർഥിയും യുവാവും അറസ്റ്റിൽ. പതിനേഴുകാരനായ പ്ലസ് ടു വിദ്യാർഥി, കൊല്ലം ശക്തികുളങ്ങര സ്വദേശി അഖിൽ (23) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടിയെ പതിനേഴുകാരനായ സഹപാഠി പ്രണയം നടിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നുയെന്നാണ് പൊലീസ് പറയുന്നത്.
പരവൂർ ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്റ്ററാണ് അഖിൽ. സഹോദരിമാരായ പെൺകുട്ടികളെയും പതിനേഴുകാരനെയും അഖിൽ ബസിൽ വച്ചാണ് പരിചയപ്പെടുന്നത്. പിന്നീട് ഇവരുമായി സൗഹൃദത്തിലാവുകയും സഹോദരിമാരെ പീഡിപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ സംശയാസ്പദമായി പെൺകുട്ടികളുടെ വീടിന് സമീപത്ത് ബൈക്കിലെത്തിയ പതിനേഴുകാരനെയും അഖിലിനെയും നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ പെൺകുട്ടികളെ പ്രതികൾ പീഡിപ്പിച്ചുവെന്ന വിവരം ലഭിച്ചു. അഖിലിനെ റിമാൻഡ് ചെയ്തു. പതിനേഴുകാരനെതിരേ ജുവനൈൽ നടപടി സ്വീകരിച്ചു.