

കൊൽക്കത്ത: മൃതദേഹം ഗംഗാ നദിയിലേക്ക് വലിച്ചെറിയുന്നതിനിടയിൽ രണ്ട് സ്ത്രീകൾ പിടിയിൽ. കൊൽക്കത്തയിലെ കുമാർതുലിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
മൃതദേഹം ഒളിപ്പിച്ച ട്രോളി ബാഗ് രണ്ട് സ്ത്രീകൾ ചേർന്ന് കാറിൽനിന്ന് ഇറക്കുന്നതും അത് നദിയിൽ ഉപേക്ഷിക്കാനായി ബാഗ് ഉയർത്തുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് നാട്ടുകാർ സ്ത്രീകളുടെ അടുത്തെത്തി വിവരം തിരക്കിയത്.
തുടർന്ന് ബാഗിനുള്ളിൽ എന്താണെന്ന് നാട്ടുകാർ ചോദിച്ചപ്പോൾ നായയുടെ ജഡമാണെന്നായിരുന്നു സ്ത്രീകൾ ആദ്യം നൽകിയ മറുപടി. എന്നാൽ വീണ്ടും ചോദിച്ചപ്പോൾ, ഭർത്താവിന്‍റെ സഹോദരിയുടെ മൃതദേഹമാണിതെന്നും യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഇവർ നാട്ടുകാരോട് പറഞ്ഞു.
ഇതൊന്നും വിശ്വസിക്കാഞ്ഞ നാട്ടുകാർ ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇരുവരും തടഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് സംഭവസ്ഥലത്തേക്ക് എത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ രക്തത്തിൽ കുളിച്ചനിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് ഇരുവരേയും അറസ്റ്റുചെയ്തു. വിശദമായ അന്വേഷണത്തിൽ, ഫാൽഗുനി ഘോഷും ഇവരുടെ മാതാവ് ആരതി ഘോഷുമാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞു. ഫാൽഗുനിയുടെ ഭർത്താവിന്‍റെ ബന്ധുവായ സുമിതാ ഘോഷിന്‍റെ മൃതദേഹമാണ് ബാഗിലുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി.