
ലക്നൗ: കൊലക്കേസ് പ്രതിയെ വെടിവെച്ചുകൊന്ന് ഉത്തർപ്രദേശ് പൊലീസ്. മുൻ ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാൽ കൊലക്കേസ് പ്രതി വിജയ് ചൗധരിയാണ് (ഉസ്മാൻ) പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ഫെബ്രുവരി 4 നാണ് ഉമേഷ് പാലിനെ ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യ പ്രതിയായിരുന്നു ഉസ്മാൻ. ഇയാളെ കണ്ടെത്തുന്നവർക്ക് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വെടിയേറ്റ ഉസ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വിവരം. ഇന്നു പുലർച്ചെയാണ് സംഭവം.
2005 ൽ കൊല്ലപ്പെട്ട ബിഎസ്പി എംഎൽഎ രാജുപാൽ കേസിലെ പ്രധാന സാക്ഷികളായ ഉമേഷ് പാലും ഇയാളുടെ സുരക്ഷ ഉദ്യോഗസ്ഥനും വീടിനു പുറത്തുവെച്ചാണ് വെടിയേറ്റ് മരിച്ചത്. ഉമേഷ് പാലിന്‍റെ കൊലപാതകത്തിൽ ഉൾപ്പെട്ട 5 പേരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2.5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് യുപി പൊലീസ് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല അദ്ദേഹത്തിന്‍റെ കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്ന് ആരേപിച്ച് പ്രതിപക്ഷ നേതാവടക്കം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രംഗത്തു വന്നിരുന്നു.