
വെർച്വൽ അറസ്റ്റിൽ നഷ്ടമായത് 61 ലക്ഷം രൂപ; പ്രതികളെ ഉത്തർപ്രദേശിൽ നിന്നും പിടികൂടി കേരള പൊലീസ്
ചേർത്തല: വെർച്വൽ അറസ്റ്റ് വഴി ചേർത്തല സ്വദേശിയായ വ‍്യാപാരിയിൽ നിന്നും 61 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ ശുഭം ശ്രീവാസ്തവ (30), മുഹമ്മദ് സഹിൽ (27) എന്നിവരാണ് പിടിയിലായത്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത‍്യയിലെയും മുംബൈ അന്ധേരി പൊലീസ് സ്റ്റേഷനിലെയും ഉന്നത ഉദ‍്യോഗസ്ഥരാണെന്ന് തെറ്റദ്ധരിപ്പിച്ചാണ് ഇരുവരും തട്ടിപ്പ് നടത്തിയത്.
ചേർത്തല മുട്ടത്തങ്ങാടിയിലുള്ള വ‍്യാപാരിയെ വിർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി 61 ലക്ഷം രൂപ ഇവർ തട്ടിയെടുത്തു. പല തവണകളായി ഇവരുടെ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഇതു വഴി ലഭിച്ച പണം പ്രതികൾ ആഡംബര ജീവിതത്തിന് ഉപയോഗിച്ചു. പണം നഷ്ടപ്പെട്ട വ‍്യാപാരി ചേർത്തല പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലുപേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ഉത്തർ പ്രദേശിൽ നിന്നും പിടികൂടിയത്. ചേർത്തല ജുഡീഷ‍്യൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.