മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ മയക്കു മരുന്നു വേട്ട. 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ൻ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പിടികൂടി. സംഭവത്തിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ നിന്നുമെത്തിയ യുവതിയാണ് അറസ്റ്റിലായത്.
കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ നിന്നാണ് യുവതി മുംബൈയിലെത്തിയത്. രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് മയക്കു മരുന്നു പിടികൂടിയത്. ഷൂസ്, മോയ്‌സ്‌ചറൈസർ ബോട്ടിൽ, ഷാംപൂ ബോട്ടിൽ തുടങ്ങിയവയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ശാസ്ത്രീയ പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് കണ്ടെത്തി. യുവതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.