
ചന്ദന്‍ മല്ലിക്, ദീപ് ബിശ്വാസ്
കോല്‍ക്കത്ത: ജന്മദിനത്തില്‍ പരിചയക്കാരായ രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഹരിദേവ്പൂരില്‍ നിന്നുള്ള 20കാരിയാണ് പരാതിക്കാരി. പ്രതികളായ ചന്ദന്‍ മല്ലിക്, ദീപ് ബിശ്വാസ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. സെപ്റ്റംബര്‍ 5നായിരുന്നു സംഭവം.
20കാരി ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ചന്ദന്‍ മല്ലിക്കിനെ പരിചയപ്പെട്ടത്. ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു പൂജാ കമ്മിറ്റിയുടെ തലവനായി സ്വയം പരിചയപ്പെടുത്തിയ മല്ലിക്ക് പിന്നീട് ദീപിനെ യുവതിക്കു പരിചയപ്പെടുത്തി കൊടുത്തു. സംഭവ ദിവസമായ 5ന് രാത്രി പ്രതികള്‍ യുവതിയെ റീജന്‍റ് പാര്‍ക്ക് പ്രദേശത്തുള്ള ദീപിന്‍റെ വീട്ടിലേക്കു കൊണ്ടു പോയി.
അവിടെ മൂവരും ചേര്‍ന്ന് ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ഒരുമിച്ച് ഭക്ഷണം കഴിച്ചു. തുടര്‍ന്നു യുവതി തിരിച്ചു പോകാനൊരുങ്ങിയപ്പോള്‍ മുറിയുടെ വാതില്‍ പൂട്ടിയതിനു ശേഷം ആക്രമിക്കുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നെന്നു യുവതി പരാതിയില്‍ സൂചിപ്പിച്ചു. പിറ്റേ ദിവസം രാവിലെയാണു യുവതി രക്ഷപ്പെട്ടു വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തിയ ശേഷം സംഭവം കുടുംബാംഗങ്ങളെ അറിയിച്ചു.
ഈ വര്‍ഷം ജൂണില്‍, സൗത്ത് കോല്‍ക്കത്ത ലോ കോളേജ് ക്യാംപസില്‍ 24 വയസുള്ള ഒരു നിയമ വിദ്യാര്‍ഥിനിയെ മൂന്ന് വിദ്യാർഥികളും ഒരു സുരക്ഷാ ജീവനക്കാരനും ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തിരുന്നു. മൂന്ന് പേരെയും പിന്നീട് അറസ്റ്റ് ചെയ്തു.