
ഭോപ്പാൽ: അയൽവാസിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടതിനെ തുടർന്ന് മൂന്നു വയസുകാരനായ മകനെ യുവതി ടെറസിൽ നിന്ന് എറിഞ്ഞുകൊന്നു. ജ്യോതി റാത്തോഡ് എന്ന യുവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിനോട് കുട്ടി കാര്യങ്ങൾ പറയുമെന്ന് ഭയന്നാണ് യുവതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്.
എന്നാൽ മകന്‍റെ മരണ ശേഷം ജ്യോതി ദുഃസ്വപ്നങ്ങൾ കാണാന്‍ തുടങ്ങി. ഇതോടെ ഇവർ ഭർത്താവിനോട് കാര്യങ്ങൾ ഏറ്റുപറയുകയായിരുന്നു. തുടര്‍ന്ന് യുവതി പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാണിച്ച് ധ്യന്‍സിങ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്.
ഭർത്താവ് ധ്യാന്‍ സിങിന്‍റെ പുതിയ കടയുടെ ഉദ്ഘാടന ദിവസമാണ് സംഭവം. അയൽവാസി ഉൾപ്പടെ നിരവധി പേരെ കട ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി എല്ലാവരും തിരക്കിലായപ്പോള്‍ ജ്യോതിയും ഉദയും ടെറസില്‍ ഏറെ സമയം ചെലവഴിച്ചു. ഈ സമയത്ത് ടെറസിലെത്തിയ കുട്ടി ഇരുവരെയും മോശം സാഹചര്യത്തിൽ കണ്ടെത്തി. തുടർന്നുണ്ടായ ഭയത്തിൽ 3 വയസുകാരനെ ടെറസിൽ നിന്നും താഴോട്ട് എറിയുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി പിറ്റേന്ന് ആശുപത്രി ചികിത്സയിരിക്കെ മരിച്ചു. കുഞ്ഞ് അബദ്ധത്തിൽ ടെറസിൽ നിന്നും വീണതാണെന്നാണ് ജ്യോതി എല്ലാവരേയും വിശ്വസിപ്പിച്ചത്. എന്നാല്‍ മകന്‍റെ മരണത്തിന് പിന്നാലെ തുടര്‍ച്ചയായി ജ്യോതി ദുസ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയതോടെ കുറ്റം ഭര്‍ത്താവിനോട് സമ്മതിക്കുകയായിരുന്നു. ജ്യോതിയെയും അയല്‍വാസി ഉദയിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.