ഇന്ദോർ: യുവതിയെ കൊലപ്പെടുത്തി രണ്ടു കഷ്ണമാക്കി ബാഗുകളിൽ നിറച്ച് ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇന്ദോറിലെത്തിയ ഡോ. അംബേദ്കർ നഗർ- ഇന്ദോർ പാസഞ്ചർ ട്രെയിനിൽ നിന്നാണ് മൃതശരീരത്തിന്‍റെ ഭാഗങ്ങൾ അടങ്ങിയ ബാഗുകൾ കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ കൈകളും കാലുകളും കണ്ടെത്താനായിട്ടില്ല. ശനിയാഴ്ച രാത്രിയായിരിക്കാം ബാഗുകൾ ട്രെയിനിൽ ഉപേക്ഷിച്ചതെന്നാണ് പൊലീസിന്‍റ നിഗമനം.
ട്രെയിനിൽ ശുചീകരണത്തിനെത്തിയ ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസെത്തി മൃതദേഹം കണ്ടെടുത്തു. 20-25 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന്‍റെ തല മുതൽ വയറു വരെയുള്ള ഭാഗം ഒരു ട്രോളി ബാഗിൽ നിറച്ച നിലയിലും അര മുതലുള്ള ഭാഗം മറ്റൊരു പ്ലാസ്റ്റിക് ബാഗിലുമാണ് നിറച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.