വാഷിംഗ്ടൺ: തന്നെ തട്ടിക്കൊണ്ടു പോവുകയാണെന്ന് കരുതി ഊബർ ഡ്രൈവറെ യുവതി വെടിവച്ചു കൊന്നു. യുഎസിലെ ടെക്സസിലാണ് സംഭവം. മെക്സിക്കോയിലേക്കു തട്ടിക്കൊണ്ടു പോവുകയാണെന്ന് തെറ്റിദ്ധരിച്ചാണ് 48 കാരിയായ ഫോബ് കോപാസ് എന്ന യുവതി യൂബർ ഡ്രൈവർ ഡാനിയേൽ പീദ്ര ഗാർഷ്യയെ വെടിവച്ചത്.
സംഭവത്തിൽ യുവതിക്കെതിരേ കേസെടുത്തുക്കുകയും ഊബർ ഡ്രൈവറുടെ കുടുംബത്തിന് 1.5 മില്യൺ ഡോളർ (12,29,78,250.00 ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്നു നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
കെന്‍റക്കി സ്വദേശിയായ യുവതി തന്‍റെ ആൺസുഹൃത്തിനെ കാണാനാണ് ടെക്സസിൽ എത്തുന്നത്. എന്നാൽ, മെക്സിക്കോയിലേക്കുള്ള ട്രാഫിക്ക് ചിഹ്നം കണ്ടതോടെ യുവതി പരിഭ്രാന്തയായി. തന്നെ തട്ടിക്കൊണ്ടു പോവുകയാണെന്ന് കരുതി യുവതി ഊബർ ഡ്രൈവറുടെ തലയ്ക്കു പിന്നിലായി വെടിവച്ചു. തുടർന്ന് കാർ അപകടത്തിൽപ്പെട്ടു.
പൊലീസിനെ വിളിച്ച് കാര്യം പറയുന്നതിന് മുന്‍പ് ഇവർ ആൺസുഹൃത്തിന് സംഭവത്തിന്‍റെ ചിത്രങ്ങൾ അയച്ചുകൊടുത്തു. ഗുരുതരമായി പരിക്കേറ്റ ഊബർ ഡ്രൈവർ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
അന്വേഷണത്തിൽ യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഊബർ ആപ്പിൽ കാണിച്ച അതേവഴി പോവുകമാത്രമാണ് ഡാനിയൽ ചെയ്തതെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ പ്രതികരിച്ചു. സംഭവത്തിൽ ഊബർ ഖേദം രേഖപ്പെടുത്തി. ഇത്തരം അതിക്രമങ്ങൾ അനുവദിക്കാനാവില്ലെന്നും അക്രമികളായ യാത്രക്കർക്ക് വിലക്കേർപ്പെടുത്തണമെന്നും കമ്പനി പ്രതികരിച്ചു.