പത്തനംതിട്ട : സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പിടികൂടി. കൂടൽ അതിരുങ്കൽ സന്തോഷ് ഭവനിൽ ശ്രേയസ് എസ് കൃഷ്ണ(20)യെയാണ് കൂടൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്നും 2.180 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
സ്കൂളിൻ്റെ കളിസ്ഥലത്തുണ്ടായിരുന്ന കുട്ടികൾക്ക് വിൽക്കാനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കൂടൽ പൊലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകിട്ട് 7.30 നാണ് ശ്രേയസ് സ്കൂൾ മൈതാനത്ത് എത്തിയത്. കളിക്കാനെത്തിയ വിദ്യാർഥികൾക്ക് കൊടുക്കാൻ കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് വാഹനം കണ്ട് കുട്ടികൾ ഓടിമറഞ്ഞു. കൈക്കുള്ളിൽ പ്ലാസ്റ്റിക് പൊതിയാക്കി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പൊലീസിനോട് ഇടഞ്ഞ പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ബാലനീതി നിയമത്തിലെ വകുപ്പ് കൂടിച്ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ പിടികൂടിയ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ ഷെമി മോൾ, എ എസ് ഐ വാസുദേവക്കുറുപ്പ്, , സി പി ഓമാരായ ഫിറോസ്, സുനിൽ, അനൂപ് സി എസ്, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.