മലയിന്‍കീഴ്: വിളവൂര്‍ക്കല്‍ കാരംകോട്ട് കോണത്ത് വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ നാലുപേർ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. വിളവൂര്‍ക്കല്‍ കുളത്തുംകര കാരംകോട്ട് കോണം ശാലിനി ഭവനില്‍ മണികണ്ഠന്റ മകന് എം.എസ്. ശരത് (25) ആണ് മരിച്ചത്. സമീപവാസികളായ അഖിലേഷ്, ആദര്‍ശ്, രാജേഷ്, ജോയി എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. ഇവരില്‍ ആദര്‍ശിന്റെ നില അതീവഗുരുതരമാണ്. കുത്തേറ്റ് കുടല്‍മാല പുറത്തുചാടിയ നിലയിലാണ് ആദര്‍ശിനെ ആശുപത്രിലെത്തിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അരുണ്‍, സഹോദരന് അനീഷ്, സുഹൃത്ത് സോളമന് എന്നിവരെ മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു.
സമീപത്തെ ആലന്തറക്കോണം ക്ഷേത്ര ഉത്സവത്തിനിടെ ഒത്തുകൂടിയ അരുണ്‍, അനീഷ്, സോളമന്, അജി, രാജേഷ് എന്നിവര്‍ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ രാജേഷുമായി കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തിനിടെ മൈക്ക് സെറ്റ് കെട്ടിയതിനെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് രാജേഷിന് ക്രൂരമായി മര്‍ദനമേറ്റു. രാജേഷ് അറിയിച്ചതനുസരിച്ച് ശരത്, അഖിലേഷ്, ആദര്‍ശ്, ജോയി എന്നിവര്‍ സ്ഥലത്തെത്തി വിഷയം ഏറ്റുപിടിച്ചു. ഇതാണ് കൈയാങ്കളിയിലെത്തിയത്. ഇതിനിടെ അരുണ്‍ ബിയര്‍കുപ്പി പൊട്ടിച്ച് ശരത്തിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിലും വയറ്റിലും കുത്തേറ്റ് ഗുരുതരപരുക്കുകളോടെ ശരത്തിനെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും രിച്ചിരുന്നു.
ടൈല്‍ പണിക്കാരനായ ശരത് നാട്ടിലെല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ബന്ധുവായ രാജേഷിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച വിവരമറിഞ്ഞാണ് ശരത് സ്ഥലത്ത് എത്തിയത്. പിതാവ് മണികണ്ഠന് കോണ്‍ഗ്രസ് പെരുകാവ് മണ്ഡലം സെക്രട്ടറിയാണ്. ശരത്തിന്റെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ് സിന്ധു. സഹോദങ്ങള്‍: ശരണ്യ, ശാലിനി.