കോട്ടയം: ചീട്ടുകളിക്കിടയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കൊല്ലപ്പള്ളി മങ്കര ഭാഗത്ത് ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണ ചടങ്ങിനെത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയുമായ മറ്റൊരു വ്യക്തിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാൾ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
പാലാ പരുമലക്കുന്ന് പുത്തൻ പുരയ്ക്കൽ അഭിലാഷ് ഷാജി (30), കണിയാൻ മുകളിൽ വീട്ടിലെ ഗൃഹനാഥ നിർമ്മല (55), ഇവരുടെ ബന്ധു എറണാകുളം സ്വദേശി ബെന്നി (34) എന്നിവർക്കാണ് പരുക്കേറ്റത്. ബെന്നിക്കും കുത്തേറ്റിട്ടുണ്ട്. മദ്യപാനവും, ചീട്ടുകളിയും നടക്കുന്നതിനിടെയാണ് വാക്കുതർക്കവും സംഘട്ടനവും ഉണ്ടായതും ലിബിന് കുത്തേറ്റതും. സംഭവത്തെ തുടർന്ന് പാലാ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഭിലാഷാണ് കുത്തിയതെന്നാണ് വിവരം. അഭിലാഷ് മറ്റു ചില കേസുകളിൽ നേരത്തേ പ്രതിയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.