തൊടുപുഴ: അടിമാലിയിൽ പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിൻ്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം സ്വദേശി വിജയരാജിൻ്റെ കൈപത്തിയാണ് വെട്ടിമാറ്റിയത്. ഞായറാഴ്‌ച വൈകിട്ട് 6ന് പൊളിഞ്ഞപാലം ജങ്ഷനിലാണു സംഭവം.
സംഭവത്തിൽ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്‌ച വിജയരാജും മകനും സഹോദരീപുത്രനും സഞ്ചരിച്ചിരുന്ന വാഹനം ബിനു തടഞ്ഞു നിര്‍ത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വാഹനത്തില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ബിനു വെട്ടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ പണമിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയരാജിൻ്റെ കൈപ്പത്തി തുന്നിച്ചേര്‍ത്തിട്ടുണ്ടെന്നും ഇയാൾ അപകടനില തരണം ചെയ്‌തുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വഴക്കിനു കാരണം സാമ്പത്തിക ഇടപാടിനപ്പുറം മറ്റ് എന്തെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.