
ഇസ്ലാമാബാദ് : പാകിസ്ഥാൻ അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്. ഇക്കാര്യം അറിയിച്ച് ഓയിൽ അഡ്വൈസറി കൗൺസിൽ സർക്കാരിനു കത്തു നൽകി.
പാകിസ്ഥാനി രൂപയുടെ മൂല്യത്തിൽ തുടർച്ചയായുണ്ടാവുന്ന ഇടിവു കമ്പനികളെ നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്കെത്തിക്കുകയാണ്. ഇതിനിടെയാണ് ഇന്ധന പ്രതിസന്ധിയുമുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇന്ധനം ഇല്ലാത്ത അവസ്ഥയിലേക്കു രാജ്യം വൈകാതെ എത്തുമെന്നാണ് മുന്നറിയിപ്പ്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനത്തിൽ ഉയർന്ന നിലയിൽ തുടരുമെന്നും നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ ധനക്കമ്മി 115 ശതമാനത്തിലധികം വർധിക്കുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. പല നഗരങ്ങളും വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
കടക്കെണിയിൽപ്പെട്ടിരിക്കുന്ന പാകിസ്ഥാനിൽ ഊർജ മേഖലയിൽ സംഭവിക്കുന്നതു വൻ തിരിച്ചടിയാണ്. ഡീസൽ,കൽക്കരി നിലയങ്ങളിൽ നിന്നാണു പാകിസ്ഥാനാവശ്യമായ വൈദ്യുതിയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത്. ഇവ രണ്ടും ഇപ്പോൾ പാകിസ്ഥാന് കിട്ടാക്കനിയാണ്. ആവശ്യമായതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ് പാകിസ്താൻ.
സാമ്പത്തിക സ്ഥിതി താറുമാറായതോടെ ഇറക്കുമതിക്കു കഴിയുന്നതുമില്ല. കരുതൽ ശേഖരവും ഏതാണ്ട് അവസാന ഘട്ടത്തിലാണ്. വൈദ്യുത പ്രതിസന്ധി രൂക്ഷമായതോടെ പലയിടത്തും വ്യാപാര കേന്ദ്രങ്ങളും മാളുകളും റസ്റ്ററന്റുകളും സന്ധ്യയോടെ തന്നെ അടയ്ക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.