
വയനാട് ദുരന്തം: മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് 10 ലക്ഷം രൂപ
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം നൽകാൻ തീരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകുക. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണ് ഈ സഹായം.
ദുരന്തത്തിൽ മാതാപിതാക്കളിൽ 2 പേരെയും നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാളെ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കുമാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. പഠനാവശ്യത്തിനായി മാത്രം 10 ലക്ഷം രൂപയും അനുവദിക്കും.
അതേസമയം, നിബന്ധനകളോടെയാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടിക്ക് 18 വയസ് തികയുന്നത് വരെ തുക പിൻവലിക്കാൻ കഴിയില്ല. പണം വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ കുട്ടികളുടെ രക്ഷകർത്താവിന്‍റെ പക്കൽ എത്തിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.