
കൊച്ചിയിലെ ലഹരി ഇടപാട് കേസ്: 'തുമ്പിപ്പെണ്ണ്' ഉൾപ്പടെയുള്ളവർക്ക് 10 വർഷം തടവ്
കൊച്ചി: കലൂരിൽ ലഹരി ഇടപാട് കേസില്‍ പിടിക്കപ്പെട്ട യുവതിയുൾപ്പടെയുള്ള രണ്ടുപേർക്ക് 10 വർഷം തടവ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍ 'തുമ്പിപ്പെണ്ണ്' എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവർക്കെതിരെയാണ് കോടതി വിധി. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്.
2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് കാറില്‍ കടത്തുകയായിരുന്ന 329 ഗ്രാം എംഡിഎംഎ സഹിതം ഇവരുടെ പക്കൽ നിന്നും എക്‌സൈസ് പിടികൂടുന്നത്. ഹിമാചല്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവര്‍ക്ക് ലഹരി എത്തിച്ചുനല്‍കുന്നതെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ലഹരി വസ്തുക്കൾ ആവശ്യപ്പെട്ടാൽ അത് മാലിന്യമെന്ന് തോന്നിക്കുന്ന തരത്തില്‍ കവറിലാക്കി കൊച്ചി വിമാനത്താവളത്തിന് പുറത്ത് ഉപേക്ഷിക്കുകന്നതാണ് ഇവരുടെ രീതി. പിന്നീട് ഹിമാചല്‍ നിന്നുള്ള ഈ സംഘം വാട്സാപ്പില്‍ നല്‍കുന്ന അടയാളം പിന്തുടര്‍ന്ന് ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും. ഇത് പിന്നീട് സൂസിയും സംഘവും ചേർന്ന് നഗരത്തിലെ മറ്റ് ഏജന്‍റുമാര്‍ക്കാണ് കൈമാറുന്നതാണ് ഇവരുടെ പതിവ്.