
തിരുവനന്തപുരം: ചിറയൻകീഴിൽ പത്താംക്ലാസ് വിദ്യാർഥിനി രാഖിശ്രീ ജീവനൊടുക്കിയത് യുവാവിന്‍റെ നിരന്തര ശല്യം സഹിക്കാന്‍ വയ്യാതെയെന്ന് പെൺകുട്ടിയുടെ അച്ഛന്‍.
പുളിമൂട് സ്വദേശിയായ ഇരുപത്തെട്ടുകാരനാണ് പെൺകുട്ടിയെ ശല്യം ചെയ്തിരുന്നത്. ഇയാൾ കഴിഞ്ഞ 15ന് പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തിയെന്നും, തന്നോടൊപ്പം ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കിൽ നിന്‍റെ ജീവിതം നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു.
ഇതോടെ പെൺകുട്ടി കടുത്ത മാനസിക വിഷമത്തിലായി. പൊലീസിൽ പരാതി നൽകാനിരിക്കെയാണ് രാഖിശ്രീ ജീവനൊടുക്കിയതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച 10-ാം ക്ലാസ് പരീക്ഷാ ഫലത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി മികച്ച വിജയം നേടിയ രാഖിശ്രീയെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാഖിശ്രീ ഉൾപ്പെടെ വിജയിച്ച എല്ലാ കുട്ടികൾക്കും സ്കൂളിൽ അനുമോദനച്ചടങ്ങു നടത്തിയിരുന്നു. പീന്നിട് വീട്ടിലെത്തിയ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.