
കൊടി സുനി
കണ്ണൂർ: ന‍്യൂ മാഹി ഇരട്ടക്കൊലക്കേസിൽ പ്രതികളായ 16 പേരെയും കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായിരുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ അടങ്ങുന്ന പ്രതികളെയാണ് വെറുതെ വിട്ടത്. പ്രതികൾക്കെതിരേ ചുമത്തിയ കുറ്റം പ്രോസിക‍്യൂഷന് തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
ആർഎസ്എസ് പ്രവർത്തകരായ വിജിത്ത് (25), ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. 2010 മേയ് 28നാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയിൽ വിചാരണ ആരംഭിച്ച കേസിൽ 44 സാക്ഷികളെ വിസ്തരിച്ചു. 140 രേഖകൾ മാർക്ക് ചെയ്യുകയും 63 തൊണ്ടി മുതലുകൾ അന്വേഷണ സംഘം ഹാജരാക്കുകയും ചെയ്തു.
സിപിഎം പ്രവർത്തകരെ മാഹിയിൽ വച്ച് മർദിച്ച സംഭവത്തിൽ വിജിത്തിനും ഷിനോജിനും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം നടന്നത്. ടി.കെ. സുമേഷ്, ഷെമീൽ, ഷമ്മാസ്, അബ്ബാസ്, രാഹുൽ, വിനീഷ്, വിജിത്ത്, ഫൈസൽ, സരീഷ്, സജീർ എന്നിവരാണ് കേസിലെ പ്രതികൾ.