

"കാശിക്കു പോകുന്നു, ദൈവത്തോടലിയും"; മൊബൈൽ ഇപയോഗം വിലക്കിയതിന്‍റെ പേരിൽ നാടുവിട്ട് 17കാരൻ
കണ്ണൂർ: മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിച്ചതിന്‍റെ പേരിൽ 17കാരൻ നാടു വിട്ടു. കാശിക്കു പോകുന്നു എന്ന കുറിപ്പെഴുതി വച്ച് വീട്ടിൽ നിന്ന് പോയ കുട്ടിയെ ഇതു വരെ കണ്ടെത്താനായിട്ടില്ല. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. പ്ലസ് ടു വിദ്യാർഥിയായ കുട്ടി മൊബൈൽ ഫോണിൽ ദീർഘസമയം കളിക്കുമായിരുന്നു.
പണം കൊടുത്ത് ഗെയിമിൽ പങ്കെടുക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ മൊബൈൽ ഉപയോഗം വിലക്കിയെന്നും ഫോൺ വാങ്ങി വച്ചുവെന്നും രക്ഷിതാക്കൾ പറയുന്നു. മൊബൈൽ വാങ്ങി വച്ചതോടെ കുട്ടി കടുത്ത സങ്കടത്തിലായിരുന്നു. അതിനു പിന്നാലെയാണ് കാണാതായത്.
കുട്ടിയുടെ മുറിയിൽ നിന്ന് ലഭിച്ച കുറിപ്പിൽ ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയണം എന്നാണ് എഴുതിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപകമാക്കി.