
ആലപ്പുഴയ്ക്കും മലമ്പുഴയ്ക്കും കേന്ദ്രത്തിന്റെ 170 കോടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി. ആലപ്പുഴയിലെ ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനുമാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. 2026 മാര്‍ച്ച് 31ന് മുമ്പ് രണ്ട് പദ്ധതികളും പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
സ്വദേശ് ദര്ശന് 2.0 സ്കീം പരിധിയില്‍പ്പെടുത്തിയാണ് സംസ്ഥാനത്തെ വിനോദസഞ്ചാര വികസനത്തിന് 169.05 കോടി രൂപ അനുവദിച്ചത്. സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നടപടി. "ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്' എന്ന പദ്ധതിക്ക് 93.17 കോടി രൂപയും മലമ്പുഴ ഉദ്യാനവും പാര്‍ക്കും മോടി പിടിപ്പിക്കുന്നതിന് 75.87 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ആലപ്പുഴയിലെയും മലമ്പുഴയിലെയും ടൂറിസം പദ്ധതികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി കേരള ടൂറിസത്തെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജലാശയങ്ങളെ ബന്ധിപ്പിച്ചുള്ള "ആലപ്പുഴ- എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്' പദ്ധതി ആലപ്പുഴയെ പുതിയ ടൂറിസം ആകര്‍ഷണകേന്ദ്രമാക്കും എന്നതിൽ സംശയമില്ല. കായല്‍ ടൂറിസത്തില്‍ കേന്ദ്രീകരിക്കുന്ന ആലപ്പുഴയുടെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താൻ പദ്ധതിക്കാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ മലമ്പുഴ ഉദ്യാനവും പരിസരവും കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതിന് പദ്ധതി സഹായകമാകും. മലമ്പുഴയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഒട്ടാകെ ടൂറിസം കേന്ദ്രമാക്കി വളര്‍ത്താനുള്ള പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്
ബീച്ച് ഫ്രണ്ട് വികസനം, കനാല്‍ പരിസര വികസനം, അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍, സാംസ്കാരിക- സാമൂഹ്യ പരിപാടികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയുടെ വികസനം
മലമ്പുഴയിലെ പദ്ധതി
തീം പാര്‍ക്കുകള്‍, വാട്ടര്‍ ഫൗണ്ടനുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, ലാന്‍ഡ് സ്കേപ്പിങ്, മെച്ചപ്പെട്ട സൗകര്യങ്ങള്‍, സുസ്ഥിര മാലിന്യസംസ്കരണ സംവിധാനങ്ങള്‍ എന്നിവയുടെ വികസനം.