കോഴിക്കോട്: മിച്ചഭൂമി കേസിൽ പി.വി. അൻവറിനും കുടുംബത്തിനും നോട്ടീസയച്ച് ലാൻഡ് ബോർഡ്. 19 ഏക്കർ അധിക ഭൂമി പി.വി. അൻവർ കൈവശം വച്ചിട്ടുണ്ടെന്ന ലാൻഡ് ബോർഡിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. അധിക ഭൂമി സംബന്ധിച്ച് ഒരാഴ്ചക്കകം വിശദീകരണം നൽകണം. ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനാൽ നടപടികൾ നീണ്ടു പോവുന്നതായും ലാൻഡ് ബോർഡ് വ്യക്തമാക്കി.
മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് ഹൈക്കോടതിയില്‍ 3 മാസം കൂടി സാവകാശം തേടിയതിന് പിന്നാലെയാണ് ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ വേഗത്തിലാക്കിയത്. അൻവറും കുടുംബവും അനധികൃതമായി അധിക ഭൂമി കൈവശം വച്ചിരിക്കുകയാണെന്ന വിവരാവകാശ കൂട്ടായ്മ കൂടുതൽ തെളിവുകൾ ലാൻഡ് ബോർഡിന് കൈമാറിയിരുന്നു. 34.37 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കര്‍ അധികഭൂമിയുടെ രേഖകള്‍ ഇവര്‍ കൈമാറിയിരുന്നു.