
കോന്നി: അച്ചൻകോവിൽ ആറ്റിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ സമീപത്തെ ഇല്ലാത്ത് കടവിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുമ്പഴ ആദിച്ചനോലിൽ രാജു - ശോഭ ദമ്പദികളുടെ മകൻ അഭിരാജ് (16), കുമ്പഴ ആദിച്ചനോലിൽ അജിത്-ഷീജ ദമ്പദികളുടെ മകൻ ഋഷി എന്ന് വിളിക്കുന്ന അഭിലാഷ് (17) എന്നിവർ ആണ് മുങ്ങി മരിച്ചത്.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആണ് സംഭവം. കുമ്പഴയിൽ നിന്നും ഒൻപത് പേർ അടങ്ങുന്ന വിദ്യാർഥി സംഘം ഇളകൊള്ളൂർ സ്‌കൂളിന്റെ സമീപത്തെ പാടശേഖരത്തിൽ ഫുഡ് ബോൾ മത്സരത്തിന് എത്തിയതായിരുന്നു. മത്സരത്തിനിടയിൽ ദേഹത്ത് ചെളി പറ്റിയതിനാൽ മത്സര ശേഷം ഇല്ലത്ത് കടവിൽ കുളിക്കാനായി എത്തിയത്. ആദ്യം അഭിലാഷും തൊട്ടുപുറകെ അഭിരാജുമാണ് വെള്ളത്തിൽ ഇറങ്ങിയത്. നടന്നു നീങ്ങിയപ്പോൾ ആദ്യം അഭിരാജ് കയത്തിലേക്ക് മുങ്ങി താഴുന്നത് കണ്ട് അഭിലാഷ് എത്തിയെങ്കിലും അഭിലാഷും മുങ്ങി താണു. അഭിലാഷിനെ രക്ഷിക്കാൻ കാർത്തിക് കൂടെ ചാടി എങ്കിലും മുങ്ങി താഴുന്നത് കണ്ട് നാട്ടുകാർ രക്ഷപെടുത്തി.
മരണപെട്ട അഭിരാജും അഭിലാഷും സഹോദര പുത്രന്മാരാണ്. അഭിരാജ് ഇപ്പോൾ ഇളകൊള്ളൂർ സെന്റ് ജോർജ് ഹൈസ്‌കൂളിൽ നിന്നും പത്താം തരത്തിൽ നിന്നും ഉന്നത വിജയം നേടി ഉപരി പഠനത്തിനായി കാത്തിരിക്കുകയായിരുന്നു. അഭിലാഷ് പത്തനംതിട്ട മാർത്തോമാ സ്‌കൂളിൽ ഇനിയും പ്ലസ് ടു ക്ളാസിലേക്ക് പ്രവേശിക്കാൻ ഇരിക്കുകയായിരുന്നു. അഭിരാജിന്റെ സഹോദരൻ അഭിനവ്. അഭിലാഷ് ഏക മകനാണ്.
സംഭവം അറിഞ്ഞ് കോന്നിയിൽ നിന്ന് പൊലീസ്, ഫയർ ഫോഴ്‌സ്, പത്തനംതിട്ടയിൽ നിന്ന് സ്‌കൂബ ടീം എന്നിവർ നടത്തിയ തിരച്ചിലിന് ഒടുവിൽ മൂന്നോടെ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ മേൽ നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.