ബംഗളൂരു: ഇരുപത്തിനാല് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ച കർണാടകയിൽ വകുപ്പുവിഭജനം പൂർത്തിയായപ്പോൾ ധനകാര്യമുൾപ്പെടെ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യയ്ക്ക്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ജലസേചനവും ബംഗളൂരു വികസനവും. മുതിർന്ന നേതാവ് ജി. പരമേശ്വരയ്ക്ക് ആഭ്യന്തര വകുപ്പ് നൽകിയെങ്കിലും ഇന്റലിജൻസ് മുഖ്യമന്ത്രി തന്നെ കൈവശം വച്ചു. മലയാളിയായ കെ.ജെ. ജോർജിന് ഊർജവകുപ്പ് ലഭിച്ചു. മന്ത്രിസഭയിലെ ഏക വനിത ലക്ഷ്മി ഹെബ്ബാൾക്കറിന് വനിതാ- ശിശുവികസനം.
സിദ്ധരാമയ്യയും ശിവകുമാറും ഉൾപ്പെടെ 10 പേർ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് 24 അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയത്. ഇന്നലെ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത 23 പേർ എംഎൽഎമാർ. ഹൈക്കമാൻഡിന്റെ ഇടപെടലിലൂടെ അപ്രതീക്ഷിതമായി മന്ത്രിസ്ഥാനത്തെത്തിയ എൻ.എസ്. ബോസെരാജു നിയമസഭയിലോ ലെജിസ്ലേറ്റിവ് കൗൺസിലിലോ അംഗമല്ല. റെയ്ച്ചൂർ സ്വദേശിയായ അദ്ദേഹം എഐസിസി സെക്രട്ടറിയാണ്.
മേഖലാ, സമുദായ സന്തുലനമടക്കം ഘടകങ്ങൾ പരിഗണിച്ചാണു മന്ത്രിമാരെ തെരഞ്ഞെടുത്തത്. ലിംഗായത്ത്-എട്ട്, വൊക്കലിഗ-അഞ്ച്, എസ്സി- ഏഴ്, എസ്ടി-മൂന്ന്, മുസ്ലിം- മൂന്ന്, ഒബിസി- ആറ്, മറാഠ, ബ്രാഹ്മണ, ക്രൈസ്തവ വിഭാഗങ്ങളിൽ നിന്ന് ഒരാൾ വീതം എന്നിങ്ങനെയാണ് മന്ത്രിസഭയിലെ പ്രാതിനിധ്യം.
അതേസമയം, തെരഞ്ഞെടുപ്പിനു മുൻപ് ബിജെപിയിൽ നിന്നു കൂറുമാറിയെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെയും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിയെയും മന്ത്രിസഭാ വികസനത്തിൽ അവഗണിച്ചു. ലിംഗായത്ത് മേഖലകളിൽ കോൺഗ്രസിന്റെ കടന്നുകയറ്റത്തിന് സഹായിച്ചത് ഷെട്ടാറും സാവഡിയുമാണെന്നായിരുന്നു വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഷെട്ടാറിനെ ലെജിസ്ലേറ്റിവ് കൗൺസിലിൽ എത്തിച്ച് മന്ത്രിയാക്കുമെന്നു കരുതിയിരുന്നു. സാവഡിയും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നു.
ഹിജാബിനു വേണ്ടിയുള്ള പ്രക്ഷോഭത്തെ നയിച്ച കനീസ് ഫാത്തിമയും മന്ത്രിസ്ഥാനത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നു. ന്യൂനപക്ഷ സംഘടനകൾ ഇവർക്കു മന്ത്രിസ്ഥാനമുറപ്പിക്കാൻ ശക്തമായ സമ്മർദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഗ്രൂപ്പിലെ നേതാവാണ് ലക്ഷ്മി ഹെബ്ബാൾക്കർ. സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുൻ സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിയായിരുന്ന എം. കൃഷ്ണപ്പയുടെ അനുകൂലികൾ ഇത്തവണ തങ്ങളുടെ നേതാവിനെ അവഗണിച്ചതിൽ പ്രതിഷേധിച്ചു മുദ്രാവാക്യം മുഴക്കി.