കോഴിക്കോട്: പാലക്കാട് സ്വദേശിയായ പത്താം ക്ലാസുകാരിയുടെ വയറ്റിൽ നിന്നും 2 കിലോ ഭാരമുള്ള മുടി നീക്കം ചെയ്തു. വയറ്റിലെത്തിയ തലമുടി 15 സെന്റീ മീറ്റര്‍ വീതിയിലും 30 സെന്‍റീ മീറ്റര്‍ നീളത്തിലും ആമാശയത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളെജിലാണ് ശസ്ത്രക്രിയ നടന്നത്.
വിളർച്ചയും ഭക്ഷണം കഴിക്കാനുള്ള വിമുഖതയുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടി സർജറി വിഭാഗം പ്രഫ. ഡോ. വൈ. ഷാജഹാന്‍റെ പക്കൽ എത്തിയത്. സ്കാനിങിൽ ട്രൈക്കോ ബിസയര്‍ എന്ന രോഗാവസ്ഥയാണെന്ന് സംശയം തോന്നിയെങ്കിലും പിന്നീട് എന്‍ഡോസ്‌കോപ്പിയിലൂടെയാണ് ഈ രോഗം തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
രോഗിക്ക് വിളര്‍ച്ചയും ക്ഷീണവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതുകാരണം ഉണ്ടാവുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ പറഞ്ഞു.
ട്രൈക്കോ ബിസയർ..
അമിത ആകാംക്ഷയും അമിത സമ്മർദ്ദവും ഉള്ള കുട്ടികളിലും ചെറുപ്പക്കാരിലും പ്രത്യേകിച്ച് പെൺകുട്ടികളിൽ കാണുന്ന അവസ്ഥയാണിതെന്ന് ഡോക്ടർമാർ അറിയിച്ചു. പല കാലങ്ങളിലായി വിഴുങ്ങുകയും കടിക്കുകയും ചെയ്ത തലമുടി ആമാശയത്തിനുള്ളിൽ കെട്ടുപിണഞ്ഞ് ആഹാരാംശവുമായി ചേർന്ന് ട്യൂമർ ആയി മാറും. അത് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും. വിളർച്ചയ്ക്കും വളർച്ച മുരടിക്കാനും ഇടയാക്കും. ക്ഷീണിതരാകുമ്പോഴാണ് പൊതുവേ ആശുപത്രികളിൽ എത്തുക. ഇതിന്‍റെ ശാസ്ത്രീയ നാമമാണ് ട്രൈക്കോ ബിസയർ.