പത്തനംതിട്ട: പന്തളത്ത് 35 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. പൂഴിക്കാട് എച്ച്ആർ മൻസിലിൽ ഹബീബ് റഹ്മാൻ-നജ്മ ദമ്പതികളുടെ മകളാണ് ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്.
ഗൈനക്കോളജി വിഭാഗം ഡോക്‌ടർ ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞമാസം പ്രവസ വേദനയോടെ ആശുപത്രിയിലെത്തിയ യുവതിയെ 5 മണിക്കൂറിന് ശേഷമാണ് ഗൈനക്കോളജിസ്റ്റെത്തി പരിശോധിച്ചതെന്നും കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും. കുഞ്ഞിനെ പുറത്തെടുക്കാൻ വൈകിയതോടെ കുഞ്ഞിന്‍റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് തിരുവനന്തപുരത്തെയും അടൂരിലേയും ആശുപത്രിയിലെത്തിച്ചെങ്കിലും രോഗം ഗുരുതരമാവുകയായിരുന്നു. ശസ്ത്രക്രിയാ നടപടികൾ വൈകിപ്പിച്ച ഗൈനക്കോളജി വിഭാഗം ഡോക്ടറാണ് മരണത്തിന് ഉത്തരവാദിയെന്നു ബന്ധുക്കൾ ആരോപിച്ചു. പിന്നാലെ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണത്തിന്റെ യഥാർഥ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.