തിരുവനന്തപുരം: സ്പെഷ്യൽ ആംഡ് പൊലീസ്, കെഎപി മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ 461 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. തിരുവനന്തപുരത്ത് പേരൂർക്കട സ്പെഷ്യൽ ആംഡ് പൊലീസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. പൊലീസ് സേനയുടെ ഭാഗമാകുമ്പോള്‍ എടുക്കുന്ന പ്രതിജ്ഞ സര്‍വീസ് ജീവിതത്തിലുടനീളം പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
9 മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് സേനാംഗങ്ങൾ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. ശാരീരികക്ഷമത പരിശീലനം, ആയുധപരിശീലനം എന്നിവ കൂടാതെ യോഗ, കരാട്ടെ, നീന്തൽ എന്നിവയിലും വിവിഐപി സെക്യൂരിറ്റി, സോഷ്യൽ മീഡിയ, സൈബർ ക്രൈം എന്നിവയിലും ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ചും ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. എസ്എപി യില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ഓള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ടത് എസ്. രതീഷ് ആണ്. മികച്ച ഔട്ട്ഡോര്‍ ആയി എസ്.ജി നവീനും ഇന്‍ഡോര്‍ ആയി ബി.ജെ അഭിജിത്തും ഷൂട്ടറായി രാജ് രാജേഷും തിരഞ്ഞെടുക്കപ്പെട്ടു. കെഎപി മൂന്നാം ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ മികച്ച ഓള്‍റൗണ്ടറായത് അനന്തു സാനുവാണ്. മികച്ച ഔട്ട്ഡോര്‍ ആയി സച്ചിന്‍ സജീവും ഇന്‍ഡോര്‍ ആയി ജി. അനീഷും ഷൂട്ടറായി ആര്‍. സച്ചിനും തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫികള്‍ സമ്മാനിച്ചു.