

കേരളത്തിൽ 11 വർഷത്തിനിടെ മരിച്ചത് 469 മത്സ്യത്തൊഴിലാളികൾ
തിരുവനന്തപുരം: കഴിഞ്ഞ 11 വർഷത്തിനിടെ കേരള തീരത്ത് 469 മത്സ്യത്തൊഴിലാളികൾ മരിക്കുകയും 160 പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന്‍റെ ഓഫീസ്. അടുത്തിടെ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച കണക്കുകൾ പുറത്തുവിട്ടത്.
2017-18 വർഷത്തിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 79 പേരാണ് മരിച്ചത്. 2025-26ൽ 55 പേരും 2023-24ൽ 54 പേരും മരിച്ചു. 2017-18ലാണ് ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ കാണാതായതും റിപ്പോർട്ട് ചെയ്തത്. ആ വർഷം 29 പേരെയാണ് കാണാതായത്. 2016-17ലും 2021-22ലും 26 പേരെ വീതം കാണാതായതായും കണക്കുകൾ വ്യക്തമാക്കുന്നു.
2015-16 മുതൽ 2025-26 വരെയുള്ള കാലയളവിൽ കേരള മറൈൻ ഫിഷറീസ് റെഗുലേഷൻ നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി 23,000 പട്രോളിങ് ഓപ്പറേഷനുകളും 5,072 കടൽ രക്ഷാപ്രവർത്തനങ്ങളും നടത്തിയതായി മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ഇക്കാലയളവിൽ 47,773 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. 2025-26ലെ കണക്കുകൾ പ്രകാരം 2,107 പട്രോളിങ് ഓപ്പറേഷനുകളും 560 കടൽ രക്ഷാപ്രവർത്തനങ്ങളും നടത്തി. ഇതിലൂടെ 6,556 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഈ കാലയളവിൽ 55 മത്സ്യത്തൊഴിലാളികൾ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.