

തിരുവനന്തപുരം: സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പിജി വിദ്യാര്‍ഥിനി ഡോ.ഷഹാന ആത്മഹത്യ ചെയ്യുകയും സുഹൃത്ത് ഡോ. റുവൈസ് അറസ്റ്റിലാവുകയും ചെയ്തതിനു പിന്നാലെ സ്ത്രീധന മരണം കേരളത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ 48 പേര്‍ സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് മരണപ്പെട്ടുവെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 2018ല്‍ 17 , 2019ല്‍ 8 , 2020ല്‍ 6, 2021ല്‍ 9, 2022ല്‍ 8 എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ഈ വര്‍ഷം ഒക്റ്റോബർ 7 കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, സ്ത്രീധനത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്റ്റർ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.