
റാഗിങ് വിരുദ്ധ ചട്ടലംഘനം: കേരളത്തിലെ 5 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നോട്ടീസ്
file image
ന്യൂഡൽഹി: റാഗിങ് തടയുന്നത് സംബന്ധിച്ചുള്ള ചട്ടലംഘനത്തിന് കേരളത്തിലെ ഉൾപ്പടെ രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി കാരണംകാണിക്കൽ നോട്ടീസ്. 30 ദിവസത്തിനകം ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് ജൂൺ 9ന് അയച്ച കത്തിൽ യുജിസി വ്യക്തമാക്കി.
കേരളത്തിലെ 5 സ്ഥാപനങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്:
തിരുവനന്തപുരം എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല
പാലക്കാട് ഐഐടി
പാലക്കാട് കലാമണ്ഡലം
മലപ്പുറം തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല
കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
പാലക്കാടിന് പുറമേ ബോംബെ, ഖരഗ്പുർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഐഐടികൾക്കും ബോംബെ, റോഹ്ത്തക്, തിരുച്ചിറപ്പള്ളി ഐഐഎമ്മുകൾക്കും അലിഗഢ് സർവകലാശാല, ഇഗ്നോ, റായ്ബറേലിയിലെ എയിംസ്, ഹൈദരാബാദ് നിപെർ തുടങ്ങിയവയും നോട്ടീസ് ലഭിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്.
എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും യുജിസിയുടെ 2009-ലെ റാഗിങ് വിരുദ്ധ ചട്ടങ്ങൾ പാലിച്ചിരിക്കണം. ഓരോ അക്കാഡമിക്ക് വർഷത്തിലും പ്രവേശനസമയത്ത് വിദ്യാർഥികളും രക്ഷിതാക്കളും സ്ഥാപനങ്ങളും റാഗിങ് വിരുദ്ധ സമ്മതപത്രം സമർപ്പിക്കണമെന്നാണ് നിയമം. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ സമ്മതപത്രം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവർക്കാണ് ഇപ്പോൾ നോട്ടീസയച്ചിട്ടുള്ളത്.