

23 കോടിയുടെ കഞ്ചാവ് കടത്തിയ 6 മലയാളി ടെക്കികൾ പിടിയിൽ
ചെന്നൈ: തായ് ലൻഡിൽ നിന്ന് കടത്തിയ 23 കോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറുമലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. ഭക്ഷണപാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലുമാണ് ഇവർ കഞ്ചാവ് കടത്തിയത്. ചെന്നൈ കസ്റ്റംസാണ് കഞ്ചാവ് പിടികൂടിയത്. പിടിയിലായവർ ഐടി ജീവനക്കാരാണെന്നാണ് വിവരം.
കാസർഗോഡ്-കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് പിടിയിലായിട്ടുള്ളത്. രണ്ട് വിമാനങ്ങളിലായാണ് ഇവർ എത്തിയത്. ബാങ്കോക്കിൽ നിന്നാണ് നാലു പേരടങ്ങുന്ന ഒരു സംഘം എത്തിയത്. വിനോദസഞ്ചാരത്തിന് തായ് ലൻഡിൽ പോയി മടങ്ങി വരുകയാണെന്നാണ് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ തായ് ലൻഡിൽ എത്തിയതിന്‍റെ പിറ്റേദിവസം തന്നെ തിരികെ നാട്ടിലേക്ക് വിമാനം കയറിയതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഓഫീസിലെത്തിച്ച് പരിശോധിക്കുകയായിരുന്നു.
15 കിലോ ഉയർന്ന് ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവാണ് ഈ സംഘത്തിന്‍റെ പക്കൽ നിന്ന് ലഭിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 15 കോടിയോളം വില വരും. വെള്ളിയാഴ്ച ബാങ്കോക്കിൽ നിന്ന് പുലർച്ചെ എത്തിയ വിമാനത്തിലായിരുന്നു രണ്ടാമത്തെ സംഘം എത്തിയത്. രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ നിന്ന് 8 കിലോ ഹൈഡ്രോപോണിക് കഞ്ചാവാണ് പിടികൂടിയത്. ആറ് പേരും കേരളത്തിൽ നിന്നുള്ള ബിരുദ്ധധാരികളാണ്. തങ്ങളുടെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ ശമ്പളം ലഭിക്കാത്തതിനാലാണ് ഇതിന് മുന്നിട്ട് ഇറങ്ങിയതെന്ന് അവർ പറഞ്ഞു.