

അരലക്ഷം പുതിയ മുൻഗണനാ കാർഡ്: അടുത്തമാസം മുതൽ വിതരണം തുടങ്ങും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായ പദ്ധതികളിലൊന്നു വിജയകരമായി നടപ്പാക്കി റെക്കോഡിട്ട് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്. അരലക്ഷം മുൻഗണന റേഷൻ കാർഡ് നൽകുന്ന പദ്ധതിയാണ് ലക്ഷ്യത്തിലെത്തിയത്.
അരലക്ഷം കാർഡുകൾ നൽകാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകൾ അംഗീകരിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 76,338 അപേക്ഷകളാണു ലഭിച്ചത്. അതിൽ 1353 എണ്ണം മതിയായ രേഖകൾ ഹാജരാക്കാനായി തിരിച്ചുനൽകി. 2011 എണ്ണം നിരസിച്ചു. പുതിയ 73,024 മുൻഗണനാ കാർഡുകാർക്കും അടുത്തമാസം മൂന്നു മുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.
4068 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. അടുത്തമാസം ഒന്നു മുതൽ എല്ലാ റേഷൻ കടകളിലും മണ്ണെണ്ണ ഉറപ്പുവരുത്തും. വാതിൽപ്പടി റേഷൻ പദ്ധതിയിലെ വിതരണക്കാരായ ലോറിക്കാരുമായി കരാർ പുതുക്കൽ പരിഗണനയിലുണ്ട്. അവർക്കു നൽകാനുള്ള കുടിശിക വൈകാതെ തീർക്കും. സെപ്റ്റംബറിൽ പുതിയ ടെണ്ടർ ആലോചിക്കും. അടുത്തമാസം പത്തിനകം റേഷൻ കടകൾക്ക് സ്‌പെഷ്യൽ അരി നൽകും. ഓണക്കാലത്ത് സുഗമമായി പൊതുവിതരണം ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.