കെ.സി. വേണുഗോപാലിനെതിരായ ആരോപണങ്ങൾ: രാഷ്ട്രീയ നീക്കമെന്ന് കോൺഗ്രസ്; പോര് മുറുകുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാലിന്‍റെ സ്വാധീനം കുറയ്ക്കാൻ രാഷ്ട്രീയ ഗൂഢനീക്കം നടത്തുന്നതായി ആരോപണം. വ്യക്തിഹത്യയിലൂടെയും പഴയ വിവാദങ്ങളിലൂടെയും തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസ്
Allegations against KC Venugopal

കെ.സി. വേണുഗോപാലിനെ ലക്ഷ്യം വച്ച് ഭരണപക്ഷത്തിന്‍റെയും ചില ഓൺലൈൻ മാധ്യമങ്ങളുടെയും നീക്കങ്ങൾ.

MV Graphics

Updated on

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തിൽ ആരോപണപ്രത്യാരോപണങ്ങൾ ശക്തമാകുന്നു. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ ലക്ഷ്യം വച്ച് ഭരണപക്ഷവും ചില ഓൺലൈൻ മാധ്യമങ്ങളും നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന വാദവുമായി യുഡിഎഫ് രംഗത്തെത്തി.

ശബരിമലയിലെ സ്വർണക്കൊള്ള കേസുമായി കെ.സി. വേണുഗോപാലിനെ ബന്ധിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ശബരിമലയിൽ വിവാദനായകനായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിയമിച്ചത് വേണുഗോപാലാണെന്ന് വരുത്തിത്തീർക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ, അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ ഹനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

വ്യക്തിഹത്യയിലൂടെ ഒരു നേതാവിന്‍റെ വിശ്വാസ്യത തകർക്കാനുള്ള പഴയകാല രാഷ്ട്രീയ തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നതെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ നിലപാട്. ചില ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന ഗൂഢാലോചനകൾ കെ.സി. വേണുഗോപാലിന്‍റെ രാഷ്ട്രീയ സ്വാധീനത്തെ ഭയന്നുള്ളതാണെന്ന് കെസിയെ അനുകൂലിക്കുന്നവർ പറയുന്നു.

അഞ്ച് പതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തിന്‍റെ ചരിത്രമുള്ള നേതാവിനെതിരേ തെളിവുകളില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയമായ പാപ്പരത്തമാണെന്നും, ഇത്തരം 'ചെളിവാരി എറിയൽ' രാഷ്ട്രീയത്തെ ജനങ്ങൾ തള്ളിക്കളയുമെന്നും അണികൾ വിശ്വസിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാലിന്‍റെ സജീവ സാന്നിധ്യം ഇടത് മുന്നണിക്ക് വെല്ലുവിളിയാകുമെന്ന് സിപിഎം കരുതുന്നതായാണ് രാഷ്ട്രീയ നിരീക്ഷണം. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരേ പഴയ കേസുകളും വ്യക്തിപരമായ ആരോപണങ്ങളും വീണ്ടും ചർച്ചയാക്കുന്നത്. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തവർ ഇത്തരം ഒളിപ്പോരുകളിലൂടെ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com