തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചിട്ടും നടപ്പാകാത്തത് 8 ചെറുകിട വൈദ്യുത പദ്ധതികളെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മരിപ്പുഴ, വളാംതോട്, ചെമ്പുകടവ്, ലാഡ്രം, പീച്ചാട്, മാര്‍മല, ആനക്കയം, കീരിത്തോട് എന്നിവയാണ് കെഎസ്ഇബി ലിമിറ്റഡിന്‍റെ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ.
2023-24ലെ താരിഫ് പരിഷ്‌കരണത്തില്‍ കെഎസ്ഇബിക്ക് 221.5 കോടിയുടെ അധിക വരുമാനം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. 2016 മെയ് മുതല്‍ 4 തവണ താരിഫ് വർധിപ്പിച്ചു. 2017-18ല്‍ 550 കോടി, 2019-20ല്‍ 902.90 കോടി, 2022-23ല്‍ 760 കോടി എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ അധിക വരുമാനം. 2022-23 ല്‍ 8.62 കോടിയുടെയും 2023-24 ല്‍ 7.97 കോടിയുടെയും ലാഭം ഡാമുകളിലെ ടൂറിസം വരുമാനത്തില്‍ ഉണ്ടായി.
അതേസമയം, വിവിധ സ്ഥാപനങ്ങളില്‍ നിന്നും കെഎസ്ഇബിക്ക് കിട്ടാനുള്ള കുടിശിക 2310.70 കോടിയാണ്. സ്വകാര്യ സ്ഥാനങ്ങളുടെ കുടിശിക മാത്രം 1,009.74 കോടി. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 172.75 കോടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ 338.71, വാട്ടര്‍ അഥോറിറ്റി 188.29, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ 1.41 കോടി, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 67.39, തദ്ദേശ സ്ഥാപനങ്ങള്‍ 7.27, പൊതുസ്ഥാപനങ്ങള്‍ 70.94, ഗാര്‍ഹിക ഉപയോക്താക്കളില്‍ നിന്നും 370.86 കോടി, ക്യാപ്റ്റീവ് പവര്‍ പ്ലാന്‍റ് 67.14, അന്തര്‍ സംസ്ഥാന സ്ഥാപനങ്ങള്‍ 2.84, ലൈസന്‍സികള്‍ 13.19, മറ്റിനത്തില്‍ 0.17 കോടിയുമാണ്.
2023-24 ലെ ആഭ്യന്തര വൈദ്യുത ഉത്പാദനം 6504. 28 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 23,923 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങി. യൂണിറ്റിന് 4.96 രൂപ നിരക്കിലാണ് വാങ്ങിയത്. 2023-24ല്‍ പവര്‍ എക്സ്ചേഞ്ച് വഴി 3641.7 ദശലക്ഷം യൂണിറ്റ് വൈദ്യുതി 2,119. 85 കോടി രൂപയ്ക്ക് വാങ്ങി. 71. 27 ദശലക്ഷം യൂണിറ്റ് വൈദ്യുതി പവര്‍ എക്സ്ചേഞ്ച് വഴി വില്‍പന നടത്തിയെന്നും മന്ത്രി അറിയിച്ചു.
160 ജീവനക്കാര്‍ അപകടത്തില്‍ മരിച്ചു
കെഎസ്ഇബിയില്‍ 2016 മുതല്‍ 160 ജീവനക്കാര്‍ വൈദ്യുതി മേഖലയിലെ അപകടത്തില്‍ മരണപ്പെട്ടുവെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. 63 സ്ഥിരം ജീവനക്കാരും 97 താത്കാലിക ജീവനക്കാരുമാണ് മരിച്ചത്.