മിഠായികളിലും സിപ് അപ്പുകളിലും കൃത്രിമ നിറം; 81 കടകൾ അടപ്പിച്ചു

എൻഫോഴ്സ്മെന്‍റ് ഡ്രൈവിൽ സ്‌കൂൾ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളിൽ പരിശോധന പൂർത്തിയാക്കി.
മിഠായികളിലും സിപ് അപ്പുകളിലും കൃത്രിമ നിറം; 81 കടകൾ അടപ്പിച്ചു

തിരുവനന്തപുരം: സ്‌കൂൾ പരിസരത്ത് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി.സ്‌കൂൾ പരിസരങ്ങളിൽ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേർത്തു വിൽക്കുന്നവരെ പിടികൂടുന്നതിന്‍റെ ഭാഗമായാണു നടപടി.

വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ എൻഫോഴ്സ്മെന്‍റ് ഡ്രൈവിൽ സ്‌കൂൾ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളിൽ പരിശോധന പൂർത്തിയാക്കി. 81 കടകൾക്കെതിരേ അടച്ചുപൂട്ടൽ നടപടികൾ സ്വീകരിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 138 കടകൾക്ക് നോട്ടിസ് നൽകി. 124 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടിസും നൽകി. 110 കടകളിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 719 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

മിഠായികൾ, ശീതള പാനീയങ്ങൾ, ഐസ്‌ക്രീമുകൾ, സിപ് അപ്, ചോക്‌ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിച്ചത്. ഇത്തരം ഭക്ഷണ സാധനങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.

ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയാൽ ഭക്ഷണങ്ങൾ നിർമിക്കുന്നവർ, മൊത്തവിൽപ്പനക്കാർ, വിതരണക്കാർ എന്നിവർക്കെതിരേയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമനടപടി സ്വീകരിക്കും. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദിന്‍റെ ഏകോപനത്തിൽ നടന്ന പരിശോധനകൾക്കു ഭക്ഷ്യ സുരക്ഷാ ജോയിന്‍റ് കമ്മിഷണർ ജേക്കബ് തോമസ് ഡെപ്യൂട്ടി കമ്മീഷണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com