
കോഴിക്കോട് - വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമീപം.
കോഴിക്കോട്: സംസ്ഥാനത്തിന്‍റെ ഏറെ നാളത്തെ സ്വപ്ന പദ്ധതിയായ വയനാട് ഇരട്ട തുരങ്കപ്പാത യാഥാർഥ്യമാകുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്കും വലിയ ആശ്വാസമാകുന്ന ആനക്കാംപൊയിലിൽ – കള്ളാടി – മേപ്പാടി അത്യാധുനിക പാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ആനക്കാംപൊയിൽ സെന്‍റ് മേരീസ് യുപി സ്കൂൾ മൈതാനത്ത് നടന്ന കല്ലിടൽ ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ഒ.ആർ. കേളു, എ.കെ. ശശീന്ദ്രൻ, എംഎൽഎ മാരായ ടി. സിദ്ദിഖ്, ലിന്‍റോ ജോസഫ്, പി.ടി.എ. റഹീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ തുരങ്കപ്പാത നാലു വർഷം കൊണ്ടു പൂർത്തിയാക്കാനാണു പദ്ധതി. 8.11 കിലോമീറ്ററാണു തുരങ്കത്തിന്‍റെ ദൈർഘ്യം.
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ബദൽ മാർഗം കാണുക എന്നതാണ് ഈ പാതയുടെ പ്രധാന ലക്ഷ്യം. മലയോര മേഖലയുടെ സമഗ്ര വികസനത്തിനുള്ള വഴിയാണ് ഇതിലൂടെ എൽഡിഎഫ് സർക്കാർ തുറന്നിട്ടത്.
പാത താമരശേരി ചുരത്തിലെ മുടിപിൻ വളവുകളിൽ കയറാതെ വയനാട്ടിലേക്കുള്ള അതിവേഗ മാർഗമാകും. ടൂറിസം, കാർഷിക, വ്യാപാര മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. കിഫ്‌ബി വഴി 2,134 കോടി രൂപ ചെലവിൽ നാലു വരിയായാണു നിർമാണം. കൊങ്കൺ റെയ്‌ൽവേ കോർപ്പറേഷൻ ലിമിറ്റഡ് (കെആർസിഎൽ) ആണ് നിർവഹണ ഏജൻസി. തുരങ്ക മുഖത്തേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തികൾ ആരംഭിച്ചു. കേന്ദ്ര പാരിസ്ഥിതിക അനുമതിയടക്കം സ്വന്തമാക്കിയാണു ടെൻഡറിലേക്കു കടന്നത്.