

പിണറായി ഭരണം കേരളത്തെ നശിപ്പിച്ചു: രാജീവ് ചന്ദ്രശേഖർ
FILE PHOTO
* ~6,000 കോടി കരാറുകാര്‍ക്ക് കൊടുക്കാൻ കാശില്ല.
* 45,000 പേര്‍ ഇന്നും കോളനികളില്‍ ജീവിക്കുന്നു.
* ഇന്നും അരലക്ഷം വീടുകളില്‍ കുടിവെള്ളമില്ല.
* കേരളത്തിന്‍റെ കടം ~5 ലക്ഷം കോടിയായി പെരുകി.
* ~16,000 കോടിയുടെ കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നില്ല.
തിരുവനന്തപുരം: കേരളത്തെ നശിപ്പിച്ച 10 വര്‍ഷങ്ങളാണ് പിണറായി വിജയന്‍റെ ഭരണത്തില്‍ കടന്നുപോയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ കേന്ദ്രം ഭരിച്ച 10 കൊല്ലം 72,000 കോടി രൂപ മാത്രം കേരളത്തിനു ലഭിച്ചപ്പോൾ 2014- 2024 കാലത്ത് 3.20 ലക്ഷം കോടി രൂപയാണ് നരേന്ദ്ര മോദി സർക്കാർ കേരളത്തിനു കൈമാറിയത്- രാജീവ് ചന്ദ്രശേഖർ കണക്കുകൾ നിരത്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
10 കൊല്ലം ഭരിച്ച പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണു നടത്തിക്കൊണ്ടിരിക്കുന്നത്. 10 വര്‍ഷം കൊണ്ട് എന്തുചെയ്തു എന്നു പറയേണ്ടതിനു പകരം കേന്ദ്ര സര്‍ക്കാര്‍ പണം തന്നില്ല, തരുന്നില്ല എന്ന നുണകൾ പ്രചരിപ്പിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വൻ പരാജയം നേരിട്ടപ്പോള്‍, നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ തട്ടിപ്പുമായി വന്നിരിക്കുകയാണ്. കിഫ്ബി, പെൻഷൻ കമ്പനി, പൊതുമേഖലാ സ്ഥാപനങ്ങളുടെ കടബാധ്യത എന്നിവ മൂലമാണു കേരളത്തിന്‍റെ കടമെടുപ്പു പരിധി തീർന്നുപോകുന്നത്. അല്ലാതെ കേന്ദ്ര സർക്കാർ കടമെടുക്കൽ പരിധി വെട്ടിക്കുറയ്ക്കുന്നതല്ല.
വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്ന വിഷയങ്ങള്‍ ചർച്ച ചെയ്യാന്‍ ബിജെപി പിണറായി വിജയനെ ക്ഷണിക്കുകയാണ്. ഇതേക്കുറിച്ച് ഒരു തുറന്ന സംവാദത്തിന് തങ്ങള്‍ തയാറാണെന്നു മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും രാജീവ് പറഞ്ഞു.
സിപിഎമ്മിന്‍റെ പിന്തുണയോടെ ഭരിച്ച യുപിഎ സര്‍ക്കാര്‍ കേരളത്തിനു 10 വര്‍ഷം കൊണ്ട് തന്നത് കേവലം 72,000 കോടി രൂപ. നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തിനു തന്നത് 3.2 ലക്ഷം കോടി. യുപിഎ കാലത്ത് പിണറായിയും സിപിഎമ്മും ഒരു സമരവും ചെയ്തില്ല. നാലര ഇരട്ടി സഹായം കേരളത്തിനു തന്നിട്ടും എന്തിനു സമരം ചെയ്യുന്നു എന്നതാണ് ചോദ്യം.
പിണറായി മുഖ്യമന്ത്രിയാകുമ്പോള്‍ കേരളത്തിന്‍റെ കടം 1.4 ലക്ഷം കോടി രൂപയായിരുന്നു. 10 വര്‍ഷം പിന്നിടുമ്പോള്‍ കടം 5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 10 വര്‍ഷം കൊണ്ട് 7 ലക്ഷം കോടി രൂപ വിവിധ പദ്ധതികൾക്കായി കേന്ദ്രം നല്‍കിയിട്ടും ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള, ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള, ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മോശം അവസ്ഥയുള്ള സംസ്ഥാനമാക്കി പിണറായി സര്‍ക്കാര്‍ കേരളത്തെ മാറ്റി.
ഇന്ന് പിണറായി പറയുന്നത് 12,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടിയിട്ടില്ലെന്നാണ്. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകാത്തതാണ് കാരണം. സഖാക്കന്മാർക്ക് തോന്നിയ പടി പണം ചെലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയമെന്നു മനസിലാക്കണം.
16,000 കോടി രൂപയുടെ കേന്ദ്ര പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ ചവിട്ടി വച്ചിരിക്കുന്നതെന്ന് സിഎജി തന്നെ പറഞ്ഞിട്ടുണ്ട്. ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന പരിപാടി പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണം- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്‍റണി എന്നിവരും വാത്താസമ്മേളനത്തിൽ പങ്കെടുത്തു.