

ആശുപത്രിയിൽ ഉപേക്ഷിക്കുന്നവരെ സംരക്ഷിക്കാൻ ജില്ലകളിൽ സ്ഥാപനം വേണം: മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: ആശുപത്രികളിൽ ഉപേക്ഷിക്കപ്പെട്ട് അവശത അനുഭവിക്കുന്ന രോഗികളെ പരിചരിക്കുന്നതിന് ഒരു ജില്ലയിൽ ഒരു സ്ഥാപനമെങ്കിലും ആരംഭിക്കണമെന്ന സാമൂഹികനീതി വകുപ്പ് ശുപാർശയിൽ സർക്കാർ അനുഭാവപൂർവം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സർക്കാർ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെട്ട രോഗികളെ സംബന്ധിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കൂടുതൽ സന്നദ്ധ സംഘനടകൾക്ക് ഗ്രാൻഡ് നൽകി തെരുവുകളിൽ അലഞ്ഞു തിരിയുന്നവരെയും രോഗം ഭേദമായ ശേഷം ബന്ധുക്കൾ ഏറ്റെടുക്കാത്തവരെയും സംരക്ഷിക്കുന്നതിനായി എല്ലാ ജില്ലകളിലും ദുർബല ജനവിഭാഗം പദ്ധതി വ്യാപിപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. സാമൂഹികനീതി വകുപ്പ് സെക്രട്ടറിക്കും ഡയറക്റ്റർക്കുമാണ് കമ്മിഷൻ നിർദേശം നൽകിയത്. സാമൂഹികനീതി വകുപ്പ് ഡയറക്റ്ററിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. ആരുമില്ലാത്തവരെ സംരക്ഷിക്കാൻ സന്നദ്ധ സംഘടനകൾക്ക് ദുർബലജനവിഭാഗം പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാൻഡ് നൽകുന്നതായി സാമൂഹികനീതി വകുപ്പ് കമ്മിഷനെ അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ ഒരു സ്ഥാപനത്തിനായി സർക്കാരിന് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള 16 വൃദ്ധസദനങ്ങളും ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിൽ 600ഓളം സ്ഥാപനങ്ങളിലും കിടപ്പിലായവരെ പരിചരിക്കാൻ മനുഷ്യവിഭവ ശേഷി ഇല്ലാത്തതിനാൽ സേവനം പരിമിതമായി മാത്രമാണ് നൽകാൻ കഴിയുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.