

സിസേറിയനു ശേഷം ജനനേന്ദ്രിയത്തിലൂടെ വിസർജ്യം; ദുരിതത്തിൽ 23കാരി, നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരേ അന്വേഷണം
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീരവിസർജ്യം പുറത്തേക്ക് പോകുന്നതിനെ തുടർന്ന് ദുരിതാവസ്ഥയിൽ. 23 വയസുകാരിയായ യുവതിയാണ് കുഞ്ഞിന് മുലപ്പാൽ പോലും കൊടുക്കാനാവാതെ ദുരിതത്തിലായത്.
ജൂൺ 19നാണ് യുവതി സിസേറിയന് വിധേയയായത്. സിസേറിയൻ കഴിഞ്ഞ് വാർഡിലേക്ക് മാറ്റി മൂന്നാം ദിവസം തുന്നൽ ഇട്ട ഭാഗത്തു കൂടി വിസർജ്യം പുറത്തേക്ക് പോകാൻ തുടങ്ങി. മുറിവ് ഉണങ്ങുമ്പോൾ ശരിയാകുമെന്നാണ് ഡോക്‌ടർ പറഞ്ഞത്. എന്നാൽ മുറിവ് ഉണങ്ങിയില്ല. പത്താം ദിവസം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോഴും സ്ഥിതി തുടർന്ന്. ഒപ്പം കടുത്ത വേദനകൂടി വന്നതിനെ തുടർന്ന് യുവതിയെ വീണ്ടും അഡ്മിറ്റ് ചെയ്തു. ജൂലൈ 14ന് ഡോക്‌ടർ തന്നെ ആംബുലൻസ് വിളിച്ച് യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
വിസർജ്യം പുറത്തേക്ക് പോകുന്നതിന് പരിഹാരമായി സ്റ്റോമ ബാഗ് വയറിനു പുറത്ത് ഘടിപ്പിക്കാനുള്ള ഓപ്പറേഷൻ നടത്തി. സിസേറിയൻ സമയത്ത് ജനനേന്ദ്രിയത്തിന്‍റെ ഭാഗത്തുണ്ടാക്കിയ മുറിവ് ഭേദമായാൽ അതുവഴി വിസർജ്യം പുറത്തേക്ക് വരുന്നത് നിലയ്ക്കും. ഇതിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒക്‌ടോബറിൽ യുവതിക്ക് പ്ലാസ്റ്റിക് സർജറി നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുടലിന്‍റെ കൂടുതൽ ഭാഗം ശരീരത്തിനു പുറത്തുവയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്തു. എന്നിട്ടും വേദന കുറഞ്ഞില്ല.
ജനനേന്ദ്രിയത്തിന്‍റെ ഭാഗത്ത് വീണ്ടും പ്ലാസ്റ്റിക് സർജറി ചെയ്യാൻ മൂന്ന് മാസം കാത്തിരിക്കണമെന്നാണ് ഡോക്‌ടർമാർ പറഞ്ഞത്. അതുവരെ വേദന സഹിക്കാൻ പറഞ്ഞാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ വയറിന്‍റെ ഇടതുഭാഗത്തിവൂടെ പഴുപ്പ് ഒലിക്കാൻ തുടങ്ങിയ. അസഹ്യമായ വേദനയെ തുടർന്ന് യുവതി കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ വീണ്ടും ശസ്ത്രക്രിയ ചെയ്ത് സ്റ്റോമ ബാഗിന്‍റെ സ്ഥാനം മാറ്റി. ഇനിയും രണ്ട് ശസ്ത്രക്രിയ കൂടി വേണം എന്നാണ് ഡോക്‌ടർമാർ പറഞ്ഞിട്ടുള്ളത്. സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സ ചെയ്യാൻ പണമില്ലാതെ വലയുകയാണ് യുവതിയുടെ കുടുംബം. സംഭവത്തിൽ യുവതിയുടെ പരാതിയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്‌ടർക്കെതിരെ പൊലീസ് കേസെടുത്തു. കൂടാതെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.