തിരുവനന്തപുരം: എൻസിപി കേരളഘടകം ഒറ്റക്കെട്ടായി ശരദ് പവാറിനൊപ്പം നിൽക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. അജിത് പവാറിന്‍റേത് അധികാര രാഷ്ട്രീയമാണ്. അദ്ദേഹത്തിനൊപ്പം നിൽക്കാൻ കേരളത്തിൽ നിന്നാരുമില്ലെന്ന് ശശീന്ദ്രൻ പറഞ്ഞു.
ഞായറാഴ്ചയാണ് രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ എൻസിപി പിളർത്തി 29 എംഎൽഎമാരുമായി അജിത് പവാർ ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന സർക്കാരിന്‍റെ ഭാഗമായത്. തുടർന്ന് ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നാണ് നേരെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മാറ്റം.
എൻസിപിയുടെ രാഷ്ട്രീയ നിലനിൽപ് തന്നെ പ്രതിസന്ധിയിലാകുന്ന നീക്കമാണ് അജിത് പവാറിന്‍റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. എന്തിരുന്നാലും അദ്ദേഹം നാലുവർഷത്തിനിടെ നടത്തുന്ന മൂന്നാമത്തെ സത്യപ്രതിജ്ഞയാണിത്.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒക്‌ടോബറിൽ ബിജെപിയോട് ചേർന്നാണ് അജിത് പവാർ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ അന്നത്തെ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ താഴെയിറങ്ങുകായയിരുന്നു. എൻസിപി അധ്യക്ഷൻ ശരത് പവാറിന്‍റെ നിർണായക ഇടപെടലുകളാണ് ഇതിനു പിന്നിൽ.
ഇതോടെ എൻസിപി-കോൺഗ്രസ്-ശിവസേന എന്നിവർ ചേർന്ന് മഹാവിഘാസ് അഘാഡി സർക്കാർ അധികാരത്തിലേറുകയായിരുന്നു. 2019-22 വരെ മഹാരാഷ്ട്ര സർക്കാരിൽ ഉപമുഖ്യമന്ത്രിയായി തുടർന്നു. ഇതിന് വേണ്ടിയായിരുന്നു രണ്ടാമത്തെ സത്യപ്രതിജ്ഞ.
ശിവസേനെയ പിളർത്തി മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിലേറിയതോടെ ഷിൻഡെ മുഖ്യമന്ത്രിയായി അധികാരത്തിലേറി. ശരദ് പവാർ ബിജെപിയിലേക്ക് ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ സുപ്രിയ സുലേ,പ്രഫുൽ പട്ടേൽ എന്നിവരെ എൻസിപി ഉപാധ്യക്ഷന്മാരാക്കിയിരുന്നു. ഇതാണ് ഇപ്പോഴത്തെ അജിത് പവാറിന്‍റെ രാഷ്ട്രീയ നീക്കത്തിനു പിന്നിൽ.