
അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് ഐഎസിനെതിരായ പരസ്യ പോരിൽ എൻ. പ്രശാന്തിൽ നിന്ന് വിശദീകരണം തേടാൻ ഒരുങ്ങി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എ. ജയതിലക് മാതൃഭൂമിയുടെ സ്പെഷൽ റിപ്പോർട്ടർ എന്നും മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗിയെന്നുമാണ് ഫേസ്ബുക്കിൽ എൻ. പ്രശാന്തിന്‍റെ അധിക്ഷേപം. ഫേസ്ബുക്ക് പോസ്റ്റിലെ കമന്‍റുകൾക്ക് എ. ജയതിലകിനെ വിമർശിച്ചുള്ള പ്രതികരണങ്ങൾ എൻ. പ്രശാന്ത് ഇപ്പോഴും തുടരുകയാണ്.
എ. ജയതിലകിന്‍റെ ചിത്രം സഹിതമാണ് എൻ പ്രശാന്തിന്‍റെ ഫേസ്ബുക്കിലെ പോസ്റ്റിലെ അധിക്ഷേപ പരാർമശം. തനിക്കെതിരെ പത്രത്തിന് വാർത്ത നൽകുന്നത് എ. ജയതിലകാണെന്ന് എൻ. പ്രശാന്ത് ആരോപിച്ചു. മാതൃഭൂമിയുടെ സ്പെഷൽ റിപ്പോർട്ടയെന്നാണ് എ. ജയതിലകിനെ വിമർശിക്കുന്നത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് എ. ജയതിലകെന്നും പരിഹാസമുണ്ട്. മറ്റൊരു പോസ്റ്റിലെ കമന്‍റിൽ എ. ജയതിലക് ഐഎഎസിനെ മാടമ്പള്ളിയിലെ ചിത്ത രോഗിയെന്നും എൻ. പ്രശാന്ത് അധിക്ഷേപിക്കുന്നു.
മതാടിസ്ഥാനത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതിൽ ആരോപണവിധേയനായ കെ. ഗോപാലകൃഷ്ണന് എതിരായ പരിഹാസ പോസ്റ്റിലെ കമന്‍റിലാണ് ഈ അധിക്ഷേപപരാമർശം. സ്വയം കുസൃതി ഒപ്പിച്ച ശേഷം അതിനെതിരെ പരാതിപ്പെടുന്ന ഐഎഎസുകാർ ഉണ്ടെന്നാണ് പരിഹാസം. അതിനിടെ, ഉദ്യോഗസ്ഥർക്കിടയിൽ സർക്കാരിന് നിയന്ത്രണം ഇല്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത് വന്നു.
എൻ. പ്രശാന്ത് പട്ടികജാതി പട്ടികവർഗ വകുപ്പിന് കീഴിൽ ഉന്നതി സി ഇ ഒ ആയിരിക്കെ ക്രമക്കേടുകൾ നടത്തിയെന്നും സുപ്രധാന ഫയലുകൾ കാണാതായെന്നും എ. ജയതിലക് മുഖ്യമന്ത്രിക്ക് അയച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എൻ. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ വ്യാജ ഹാജർ രേഖപ്പെടുത്തിയെന്ന് ഉൾപ്പെടെയുള്ള കണ്ടെത്തലും റിപ്പോർട്ടിലുണ്ടായിരുന്നു. എൻ. പ്രശാന്തിനെ മാറ്റി കെ ഗോപാലകൃഷ്ണനെ പിന്നീട് ഉന്നതി സിഇഒ ആക്കിയിരുന്നു. ഈ അതൃപ്തിയാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്.