

എ. പത്മകുമാർ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ. പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് നൽകിയ രജിസ്റ്റേർഡ് നോട്ടീസ് മുഖേനയാണ് പത്മകുമാർ വിശദീകരണം നൽകിയത്.
ദേവസ്വം ബോർഡിന്‍റെ കൈവശം എത്തിയ രേഖകളിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നാക്കി മാറ്റിയതാണ് തനിക്കെതിരേ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളതെന്നാണ് പത്മകുമാർ പറയുന്നത്.
എന്നാൽ ഇത് താൻ വ‍്യക്തിപരമായ സ്വീകരിച്ച തീരുമാനമായിരുന്നില്ലെന്നും ദേവസ്വം ബോർഡ് ഒരുമിച്ചെടുത്ത തീരുമാനമായിരുന്നുവെന്ന് അദ്ദേഹം വ‍്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു കേസിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിൽ വിശദീകരണം ആവശ‍്യപ്പെട്ട് പത്മകുമാറിന് സിപിഎം നോട്ടീസ് അയച്ചത്.
നവംബർ 25നായിരുന്നു പത്മകുമാറിനെ സ്വർണക്കൊള്ള കേസിൽ അറസ്റ്റ് ചെയ്തത്. പിന്നീട് ദ്വാരപാലക കേസിലും പ്രതി ചേർക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയാക്കിയതോടെ സ്വഭാവിക ജാമ‍്യം ലഭിച്ചു.