

എ. സുരേഷ്
file photo
പാലക്കാട്: മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പെഴ്‌സണൽ അസിസ്റ്റന്‍റായിരുന്ന എ. സുരേഷ്. കോൺഗ്രസ് നേതാക്കളുമായി പല വിഷയങ്ങളിലും ചർച്ച നടത്തിയെന്നും എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ഒരു മറുപടിയും നൽകിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മത്സരിക്കുന്ന കാര്യം പെട്ടെന്ന് തീരുമാനിക്കാനാവില്ല. തന്നോട് അടുപ്പമുള്ളവരുമായി ചർച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. 12 വർഷമായിട്ടും എന്ത് കൊണ്ടാണ് തന്നെ പാർട്ടിയിലേക്ക് തിരിച്ചെടുക്കാത്തത് എന്നത് സംബന്ധിച്ച് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പല തവണ അഭ്യർഥിച്ചിട്ടും അംഗത്വം തിരികെ നൽകിയില്ല . പാർട്ടിയിലേക്ക് തിരിച്ചു വരികയെന്നത് തന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നുവെന്നും മരിക്കുമ്പോൾ ചെങ്കൊടി പുതപ്പിനടിയിൽ കിടക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് ഇത്രയും കാലം കാത്തിരുന്നതെന്നും സുരേഷ് മുൻപ് പ്രതികരിച്ചിരുന്നു. ഈ പാർട്ടിയിൽ അംഗത്വം ലഭിക്കാതിരിക്കാൻ മാത്രം താൻ ചെയ്ത തെറ്റെന്താണെന്ന് സുരേഷ് ഫേസ്ബുക്കിലൂടെ ചോദിച്ചിരുന്നു.