കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് എസ്എഫ്ഐ സ്ഥാപിച്ച ബോർഡുകൾക്കെതിരേ പരാതി. എബിവിപിയാണ് വൈസ് ചാൻസിലർക്ക് പരാതി നൽകിയത്. ഹിറ്റ്ലറുടെ തന്ത്രങ്ങൾ നടപ്പാക്കുന്നവർക്ക് ഹിറ്റ്ലറുടെ ഗതി വരുമെന്നായിരുന്നു ബോർഡിലുള്ള പരാമർശം. എന്നാൽ ബോർഡുകൾ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് എബിവിപി പരാതിയിൽ പറയുന്നു.
രണ്ട് ഫ്ലെക്സ് ബോർഡുകളാണ് കാലിക്കറ്റ് യൂണിവേഴ്സ് സിറ്റിയിൽ സ്ഥാപിച്ചിട്ടുള്ളത്. എസ്എഫ്ഐ സിയു ക്യാംപസ് എന്ന പേരിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള നീക്കമാണിത്, ഒരു വിഭാഗം വിദ്യാർഥികളിൽ പ്രകോപനം സൃഷ്ടിച്ച് ക്യാംപസിൽ സമാധാന അന്തരീക്ഷം തകർക്കാനുമുള്ള ശ്രമമാണിതെന്നും പരാതിയിൽ പറയുന്നു. ബോർഡുകൾ നീക്കം ചെയ്ത് നടപടി സ്വീകരിക്കണെമന്നും പരാതിയിൽ ആവശ്യപ്പെടുന്നു.