
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ വെച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഷെഹറുഖ് സെയ്ഫഫിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. കോഴിക്കോടായിരുന്നു താമസം.
പ്രതിയുടെ രേഖചിത്രങ്ങൾ പുറത്തുവന്നതോടെ പൊലീസിന് നിർണായക തെളിവുകൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. എ ഡി ജി പി എം ആർ അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. 5 എസിപിമാരും 8 സർക്കിൾ ഇൻസ്പെക്‌ടർമാരുമടങ്ങുന്ന 40 അംഗ സംഘമാണ് അന്വേഷിക്കുന്നത്.
അതേസമയം, പ്രതിയോട് സാമ്യം തോന്നിക്കുന്ന ഒരാൾ ചികിത്സ തേടി കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയതായുള്ള വിവരങ്ങൾ പുറത്തു വന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ആശുപത്രിയിലെത്തി പരിശോധന നടത്തി. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടതിനു പിന്നാലെയാണ് രൂപ സാദൃശ്യമുള്ള ഒരാൾ ചികിത്സ തേടി വന്നതായുള്ള വിവരം ആശുപത്രി അധികൃതർ അറിയിക്കുന്നത്.