ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ നടപടി വേണം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം പേരൂര്‍ക്കട സ്റ്റേഷനില്‍ ക്രൂരമായ മാനസിക പീഡനമാണ് ബിന്ദു എന്ന വീട്ടമ്മ നേരിട്ടത്.
Action must be taken in the incident of mental harassment of a Dalit woman: Opposition leader

 പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: മാല മോഷ്ടിച്ചെന്ന സംശയത്തെത്തുടര്‍ന്ന് നിരപരാധിയായ ദളിത് യുവതിയെ 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

തിരുവനന്തപുരം പേരൂര്‍ക്കട സ്റ്റേഷനില്‍ ക്രൂരമായ മാനസിക പീഡനമാണ് ബിന്ദു എന്ന വീട്ടമ്മ നേരിട്ടത്. പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് മോഷണക്കുറ്റം സമ്മതിപ്പിച്ചെന്നും ബിന്ദു ആരോപിച്ചു.

പിറ്റേ ദിവസം രാവിലെ കാണാതായ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും അത് മറച്ചുവച്ച് ഭീഷണിപ്പെടുത്താനാണ് എസ്ഐ ശ്രമിച്ചതെന്നും ആരോപണമുയർന്നിട്ടുണ്ട്.

വെള്ളം ചോദിച്ചപ്പോള്‍ ബാത്ത് റൂമില്‍ പോയി കുടിക്കാന്‍ പറഞ്ഞതും, കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നതും പൊലീസിനെതിരായ ഗുരുതര ആരോപണങ്ങളാണ്. ജോലി കഴിഞ്ഞ് മടങ്ങവേ ബസ് സ്റ്റോപ്പില്‍ നിന്നാണ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും ന്യായീകരിക്കാനാകില്ല. അമിത രാഷ്‌ട്രീയവത്ക്കരണമാണ് പൊലീസ് സേനയെ ഇത്തരം അധഃപതനത്തിലേക്ക് എത്തിച്ചതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com