
ഷാഫി പറമ്പിൽ
തിരുവനന്തപുരം: പേരാമ്പ്ര സികെജി കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെത്തുടർന്ന് ഷാഫി പറമ്പിൽ എംപിയെ മർദിച്ച സംഭവത്തിൽ മൂന്നു പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ‍്യപ്പെട്ട് പരാതി. കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വമാണ് പരാതിയുമായി ഡിജിപിയെ സമീപിച്ചത്.
വടകര ഡിവൈഎസ്പിയായ ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്പിയായ സുനിൽകുമാർ എന്നിവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. നടപടി സ്വീകരിക്കാത്ത പക്ഷം കോഴിക്കോട് റൂറൽ എസ്പിയുടെ ഓഫിസ് ഉപരോധിക്കുമെന്ന് കോൺഗ്രസ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും തമ്മിൽ തർക്കമുണ്ടായതും പൊലീസ് ലാത്തിചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റതും. പേരാമ്പ്ര സികെജി കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ചെയർമാൻ സ്ഥാനം സ്വന്തമാക്കിയിരുന്നു.
തൊട്ടു പിന്നാലെ യുഡിഎഫ് നടത്തിയ ആഘോഷ പ്രകടനം പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തർക്കത്തെത്തുടർന്ന് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം പ്രതിഷേധ റാലിയും നടത്തിയിരുന്നു. അതേ സമയം തന്നെ ഡിവൈഎഫ്ഐയും പ്രതിഷേധറാലി നടത്തി. എൽഡിഎഫും യുഡിഎഫും പരസ്പരം ഏറ്റുമുട്ടുമെന്ന സാഹചര്യം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടത്. പിന്നീട് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.