തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. മൂന്നു പതിറ്റാണ്ടോളം മലയാളം, സിനിമാ മേഖലയിൽ സജീവമായിരുന്നു. നാടകത്തിലൂടെയാണ് കനകലത സിനിമയിലേക്കെത്തിയത്. 1980ൽ അഭിനയിച്ച ഉണർത്തുപാട്ട് എന്ന സിനിമ റിലീസായില്ല. പിന്നീട് 1982ൽ ചില്ല് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി.
പിന്നീട് കരിയിലക്കാറ്റു പോലെ, രാജാവിന്‍റെ മകൻ, കിരീടം, ജാഗ്രത, വർണപ്പകിട്ട്, എന്‍റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം തുടങ്ങി നിരവധി ചിത്രങ്ങളിൽ കനകലത അഭിനയിച്ചിട്ടുണ്ട്.
2023ൽ റിലീസായ പൂക്കാലം എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. കനകലതയ്ക്ക് മറവിരോഗം ബാധിച്ചതായി കഴിഞ്ഞ വർഷം സഹോദരി വിജയമ്മയാണ് വെളിപ്പെടുത്തിയത്.