

നടൻ മണിയൻപിള്ള രാജു
തിരുവനന്തപുരം: നടൻ മണിയൻപിള്ള പ്രതിയായ വാഹനാപകട കേസിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്. ഡിസിപിയുടെ റിപ്പോർട്ടിൽ ഇതു സംബന്ധിച്ച് പരാമർശമുള്ളത്. അപകടത്തിനു ശേഷം പൊലീസ് മണിയൻപിള്ള രാജുവിനെ ഫോൺ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും രാവിലെ പൊലീസ് സ്റ്റേഷനിലെത്തിയ ഉടനെ വൈദ‍്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ മ‍്യൂസിയം പൊലീസ് വീഴ്ച പറ്റിയതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. മണിയൻപിള്ള രാജുവിന്‍റെ വാഹനം തട്ടിയാണ് അപകടമുണ്ടായതെന്ന് അറിഞ്ഞിട്ടും നടനെയോ വാഹനമോ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയാറായില്ലെന്നായിരുന്നു ആരോപണം. ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. മണിയൻ പിള്ള രാജു തന്നെയാണ് കാർ ഓടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്. ഒരാളുടെ കാലൊടിഞ്ഞു. മറ്റൊരാൾക്ക് നട്ടെല്ലിന് പരുക്കുണ്ട്.
ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്. യുവാക്കൾ നൽകിയ മൊഴിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വോൾവോ കാറാണ് ഇടിച്ചതെന്ന് യുവാക്കൾ പൊലീസിനെ അറിയിച്ചു. അപകടത്തെ തുടർന്ന് കാറിന്‍റെ നമ്പർ പ്ലേറ്റ് ഇളകി വീണിരുന്നു.
ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് മണിയൻപിള്ളയിലേക്ക് എത്തിച്ചത്. KL 01 CJ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. വെള്ളിയാഴ്ച രാവിലെ പൊലീസിന് മണിയൻ പിള്ള രാജുവിനെ ബന്ധപ്പെടാനായി. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും, പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അപകട സമയത്ത് മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി.