
ഷൈൻ ടോം ചാക്കോ
കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ സ്വകാര‍്യ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിൽ ചോദ‍്യം ചെയ്യലിനു ഹാജരായ നടൻ ഷൈൻ ടോം ചാക്കോയെ വൈദ‍്യപരിശോധനയ്ക്ക് വിധേയനാക്കും.
പരിശോധനയ്ക്കായി പൊലീസ് ഉടനെ തന്നെ ഷൈൻ ടോമിനെ കൊണ്ടുപോകുമെന്നാണ് വിവരം. അതേസമയം, ലഹരി ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നും ഡാൻസാഫ് സംഘത്തെ കണ്ടപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഗൂണ്ടകളെന്ന് തെറ്റിദ്ധരിച്ചാണ് ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയതെന്നുമായിരുന്നു ചോദ‍്യം ചെയ്യലിനിടെ നടൻ പൊലീസിനോട് പറഞ്ഞത്.
തന്നെ കൊല്ലാൻ വന്നവരാണെന്നു കരുതിയാണ് തമിഴ്നാട്ടിലേക്ക് കടന്നതെന്നും ഷൈൻ പറഞ്ഞു. ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ നടന്‍റെ വാട്സാപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ തുടങ്ങിയവ അടക്കം പരിശോധിക്കുകയാണ്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ‍്യം ചെയ്യൽ.
അതേസമയം, സംഭവത്തിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു ഷൈൻ അഭിഭാഷകർക്കൊപ്പം എറണാകുളം നോർത്ത് പൊലീസിൽ ഹാജരായത്.
ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ‍്യപ്പെട്ട് ഷൈൻ ടോമിന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. ഇതു പ്രകാരമാണ് നടൻ നിർദേശിച്ച സമയത്തിനു അരമണികൂർ മുമ്പ് ഹാജരായത്.