

മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയുടെ ഹർജി: രണ്ടാമത്തെ ജഡ്ജിയും പിന്മാറി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറികാർഡ് കോടതി കസ്റ്റഡിയിൽ നിന്ന് അനധികൃതമായി പരിശോധിച്ചതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി.
ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ആദ്യം ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ഇതോടെ അതിജീവിതയുടെ ഹർജി മറ്റൊരു ബെഞ്ചിനു മുന്നിലെത്തും.
നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ ഹർജി. മെമ്മറി കാർഡ് നിയമവിരുദ്ധമായി ചിലർ പരിശോധിച്ചിട്ടുണ്ടെന്ന് നേരത്തേ സിംഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇതിൽ എസ്ഐടി അന്വേഷണം വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടത്. ഈ ഹർജി വിശദമായി കേൾക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.